National
പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നാളെ അധികാരമേൽക്കാനിരിക്കേ മന്ത്രിസ്ഥാനത്തിനായി ചരടുവലി ഊർജിതമായി.
സ്പീക്കർസ്ഥാനത്തിന് ജെഡി-യുവും ബിജെപിയും അവകാശമുന്നയിച്ചു. കാലാവധി പൂർത്തിയായ നിയമസഭയിൽ സ്പീക്കർസ്ഥാനം ബിജെപിക്കും ഡെപ്യൂട്ടി സ്ഥാനം ജെഡി-യുവിനുമായിരുന്നു.
ജെഡി-യുവിലെ വിജയ് ചൗധരിയും ബിജെപിയിലെ പ്രേംകുമാറുമാണ് സ്പീക്കർസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുന്നിൽ. ആഭ്യന്തര വകുപ്പിലും ബിജെപിക്കും ജെഡി-യുവിനും നോട്ടമുണ്ട്. പുതിയ മന്ത്രിസഭയിൽ ആറു പേരെങ്കിലും പുതുമുഖങ്ങളായിരിക്കും.
National
പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി ജെഡിയു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിംഗും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
ജെഡിയുവിന് 14 മന്ത്രിമാരുണ്ടാകും. ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാരുണ്ടാകും. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് മൂന്നും ജിതിന് റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
തിങ്കളാഴ്ച എന്‍ഡിഎ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടക്കുമെന്നാണ് സൂചന.
National
പാറ്റ്ന: ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് കാണിച്ചെന്ന് ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ബിഹാറില്‍ വോട്ടുചെയ്യാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വോട്ടര്‍മാരെ ബിജെപി വ്യാപകമായി എത്തിച്ചു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ സമയത്ത് ബിജെപി അവരുടെ വിശ്വസ്തരായ വോട്ടര്‍മാരെ തിരിച്ചറിഞ്ഞുവെന്നും ഡല്‍ഹിയിലും ഹരിയാനയിലും അവരുടെ പേരുകള്‍ ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ട്രെയിനിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വോട്ടർമാരെയെത്തിച്ചത്.
പിന്നീട് ലക്ഷക്കണക്കിന് വരുന്ന ആ വോട്ടര്‍മാരെ ബിഹാറിലെ വിവിധ മണ്ഡലങ്ങളിലേക്ക് അയച്ചു. അവര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് മുതല്‍ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപിയാണ്. അങ്ങനെയാണ് ബിഹാറിലെ പോളിംഗ് ശതമാനം ഉയർന്നതെന്നും അദ്ദേഹം ആരോപിച്ചു.
National
പറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കും.
20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞില്ല. താൻ സർക്കാരിന്റെ ഭാഗമായിരുന്ന ചെറിയ സമയത്ത് അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്.
എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ താൻ പറയൂ. ഇത് എന്റെ പ്രതിജ്ഞയാണെന്നും തേജസ്വി വ്യക്തമാക്കി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് പാറ്റ്നയിലെത്തും.
243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി അടുത്തമാസം 22 ന് അവസാനിക്കുകയാണു. വിവിധ ഘട്ടങ്ങളിലായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.
തീയതി പ്രഖ്യാപിക്കും മുന്‍പുള്ള സംസ്ഥാനസന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴ്വഴക്കങ്ങളിലൊന്നാണ്.
National
സസാറാം (ബിഹാര്‍): വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ നടത്തുന്ന വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധനയ്ക്കെതിരെയും (എസ്ഐആർ) ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ബിഹാറിലെ സസാറാമില്‍ തുടക്കമായി.
ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്നും രാജ്യമെമ്പാടും ആർഎസ്എസും ബിജെപിയും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും യാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ബിജെപി ആസൂത്രിതമായി മോഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകൾ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. എന്നാൽ വെറും നാല് മാസത്തിന് ശേഷം, ബിജെപി സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ തൂത്തുവാരി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടി പുതിയ വോട്ടർമാരെ ചേർത്തതായി ഞങ്ങൾ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെയാണ് ബിജെപി വിജയിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമ്മിഷന് നല്‍കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടിയെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
ഞങ്ങൾ ഒരു പത്രസമ്മേളനം നടത്തി. അടുത്ത ദിവസം തന്നെ, ഒരു സത്യവാംഗ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ബിജെപി നേതാക്കളോട് അവർ അത് ആവശ്യപ്പെടുന്നില്ല. ഇത് ഏതു തരത്തിലുള്ള നിഷ്പക്ഷതയാണെന്നും അദ്ദേഹം ചോദിച്ചു.
ബിഹാറില്‍ മാത്രമല്ല, ആസാമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു. ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ബിഹാറിൽ ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ ആർജെഡിക്കൊപ്പം കൈകോർത്താണ് ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുലിന്റെ നേതൃത്വത്തിലുള്ള വോട്ടർ അധികാർ യാത്ര. സസാറാമിൽനിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് സെപ്റ്റംബർ ഒന്നിന് റാലിയോടെ പാറ്റ്നയിലാണ് വിരാമമാകുക. പതിനാല് ദിവസങ്ങളിലധികം യാത്രയുടെ ഭാഗമായി രാഹുൽ ബിഹാറിൽ ഉണ്ടാകും.